ദില്ലി : ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്നത് യഥാർത്ഥ ഇന്ത്യൻ പര്യടനം ! ലോകകപ്പിനിടെ ഒരു വേദിയിൽ നിന്ന് അടുത്ത മത്സരവേദിയിലേക്ക് എന്ന കണക്കിൽ ഏറ്റവും സഞ്ചരിക്കേണ്ടി വരുന്ന ടീം ആതിഥേയരായ ഇന്ത്യ തന്നെയാണ്. പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ 9 ലീഗ് മത്സരങ്ങളും 9 വ്യത്യസ്ത വേദികളിലായാണ് നടക്കുന്നത്. ഇതോടെ പ്രാഥമിക റൗണ്ടിൽ മാത്രം 34 ദിവസങ്ങൾക്കിടെ ഇന്ത്യൻ ടീം താണ്ടേണ്ടി വരുന്നത് ഏകദേശം 8400 കിലോമീറ്ററാണ്.
അതേസമയം ടീം ഫൈനലിൽ പ്രവേശിച്ചാൽ ഇത് 9700 കിലോമീറ്ററായി ഉയരും. രോഹിത് ശർമയും സംഘത്തിനും രാത്രി 11 മണിയോടെ മത്സരങ്ങൾ തീർന്ന് പിറ്റേന്നു തന്നെ വിമാനം കയറണം. പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ടീമിന്റെ യാത്രകൾ സജ്ജീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ വച്ച് ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ .
ഇന്ത്യയെക്കൂടാതെ പ്രാഥമിക റൗണ്ടിൽ ഇംഗ്ലണ്ട് 8171 കിലോമീറ്ററും പാക്കിസ്ഥാൻ 6849 കിലോമീറ്ററും ഓസ്ട്രേലിയ 6907 കിലോമീറ്ററും സഞ്ചരിക്കേണ്ടി വരും