തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമര സമിതി പ്രവർത്തകരും ഹർഷിനയും ഏക ദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. പോലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും.
സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ്ണ സമരം നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പോലീസ് അന്വേഷണ റിപ്പോർട്ടിൽ സത്യം വെളിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ഹർഷിനയുടെ ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങിയതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡ് നിലപാടെടുത്തത്. പോലീസ് അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളുകയും ചെയ്തു. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണ് പോലീസ്.
ജില്ലാ പോലീസ് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന മെഡിക്കൽ ബോർഡിന് പോലീസ് തിങ്കളാഴ്ച അപ്പീൽ നൽകി. 30 ദിവസത്തിനുള്ളിൽ ബോർഡിന് നടപടി സ്വീകരിക്കാം. ഇതുകൂടി പരിശോധിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത് അടക്കമുളള കാര്യങ്ങളിലേക്ക് പോലീസ് കടക്കുക.