ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്‌ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയോടെ ജലനിരപ്പ് 205.39 മീറ്ററിലെത്തി. കേന്ദ്ര ജലകമ്മിഷന്റെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ദില്ലിയിലെ പഴയ റെയിൽവേ പാലത്തിന് കീഴിലെ ജലനിരപ്പ് 203.48 മീറ്ററിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് ആറോടെ 204.94 മീറ്ററായി ഉയർന്നു.
ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും നിരവധി ഭാഗങ്ങളിൽ ശക്തമായ മഴതുടരുന്നത് യമുന നദിയിൽ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമായി. നദിക്കരയിലെ ഏതാനും സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാമെന്നും എന്നാൽ ഗുരുതരമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നും ദില്ലി ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അറിയിച്ചു.
ഒരു മാസം മുമ്പ് പെയ്ത കനത്ത മഴ ദില്ലിയിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. യമുന നദിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വെള്ളപ്പൊക്കനിരപ്പാണ് ജൂലൈ 13 ന് രേഖപ്പെടുത്തിയത്. 208.66 മീറ്ററാണ് അന്ന് രേഖപ്പെടുത്തിയത്.