തൃശ്ശൂര്‍ : കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിൽ പ്രതിഷേധിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ആവേശോജ്വലമായ തുടക്കം. തകർത്ത് പെയ്യുന്ന മഴയെയും അവഗണിച്ച് പദയാത്രയ്‌ക്കൊപ്പം അണിചേരാനും അദ്ദേഹത്തിന് സ്വീകരണം നൽകാനും ജനങ്ങൾ തിക്കിക്കൂട്ടുകയാണ്.
കരുവന്നൂർ ബാങ്കിൽ തുടരുന്ന ഇ.ഡി. നടപടികൾ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയല്ലെന്ന് പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്രയ്ക്ക് തുടക്കംകുറിച്ചത്.
“ഒട്ടും ആവേശഭരിതനായല്ല താൻ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ വേദിയിലുണ്ട്. 2016 നവംബറിൽ നോട്ടുമാറ്റം നിലവിൽ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്. ഇത് ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കും” – സുരേഷ് ഗോപി പറഞ്ഞു.