മാസങ്ങളായി വെറുതെ കിടക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ നവകേരള ബസിന്റെ പെര്‍മിറ്റ് മാറ്റി. കോണ്‍ട്രാക്ട് ഗാരേജ് പെര്‍മിറ്റില്‍നിന്ന് സ്റ്റേജ് കാരിയേജിലേക്കാണ് പെർമിറ്റ് മാറ്റിയിരിക്കുന്നത്. ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ്. എന്നാൽ ബസിന്റെ സര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഒരുകോടിയിൽ പുറത്ത് ചിലവാക്കി നവകേരളസദസ് യാത്രയ്‌ക്കായി ബസ് വാങ്ങിയതിൽ കടുത്ത വിമർശനമാണുയർന്നത്. ക്ഷേമപെൻഷൻ അടക്കമുള്ളവയിൽ കുടിശിക ഉള്ളപ്പോഴായിരുന്നു സർക്കാരിന്റെ ബസ് വാങ്ങാനുള്ള നീക്കം. പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെഎസ്ആര്‍ടിസിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം. മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു.