ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ദില്ലിയിലെത്തി(The plane reached Delhi carrying 242 Indians from Ukraine). ഇരുന്നൂറിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എയർഇന്ത്യയുടെ ഡ്രീംലൈനർ ബി-787 വിമാനത്തിലാണ് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിച്ചത്. വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നു.
യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ആദ്യ വിമാനമാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നത്. ഇതിനുപുറമേ ഫെബ്രുവരി 25, 27, മാര്‍ച്ച് 6 തീയതികളില്‍ക്കൂടി യുക്രെയിനിലേയ്ക്ക് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതായാണ് റിപ്പോർട്ട്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരുമായി ആദ്യവിമാനം ഡൽഹിയിൽ…..നരേന്ദ്രമോദി സർക്കാരിന്റെ പ്രഥമ പരിഗണന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്ക്…’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങി എത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് വിമാനങ്ങളാണ് വന്ദേ ഭാരത് ദൗത്യത്തിൽ യുക്രെയ്‌നിലേയ്‌ക്ക് പുറപ്പെടുന്നത്. റഷ്യ ഏത് നിമിഷത്തിലും ശക്തമായ ആക്രമണം യുക്രെയ്‌നിൽ നടത്താൻ ഇടയുണ്ട്. റഷ്യയുടെ നടപടി അന്താരാഷ്‌ട്ര സമാധാന നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം പഠനം സംബന്ധിച്ച് സര്‍വകലാശാലകളുടെ അറിയിപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ വിദ്യാർത്ഥികള്‍ തല്‍ക്കാലത്തേയ്ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യയുടെ എംബസിയും അറിയിച്ചിരുന്നു.