തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ഇന്ന് നടക്കും. താനല്ല, പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയതെന്നും വെറുതെ അലഞ്ഞു തിരിഞ്ഞു നടന്ന തന്നെ പോലീസ് പ്രതിയാക്കിയതാണെന്നുമാണ് പ്രതി അസഫാക്ക് ആലം ആരോപിക്കുന്നത്. അസഫാക്കിനെതിരെ ഗൗരവസ്വഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
അസഫാക്ക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ദില്ലിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്നായിരുന്നു റിമാന്റ് റിപ്പോര്‍ട്ട്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.