വത്തിക്കാൻ സിറ്റി : ലോകം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തിൽ ദുഖിതമാണ്. വിശ്വാസത്തെ കൈപിടിച്ചു കൊണ്ട് കടുത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോട് കേരളത്തിന് പ്രത്യേക സ്നേഹവും ആദരവുമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നല്‍കിയത് അദ്ദേഹമായിരുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ ക്ലിമ്മിസും കര്‍ദിനാള്‍മാരായത് ബനഡിക്ട് മാർപാപ്പയുടെ കാലഘട്ടത്തിലായിരുന്നു. സഭയുടെ മുഖപത്രമായ ഒസെർവത്തോരെ റൊമാനോയുടെ മലയാളം പതിപ്പും അദ്ദേഹത്തിന്റെ കാലത്ത് പുറത്തിറങ്ങി.
വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയില്‍ പ്രാദേശികസമയം രാവിലെ 9.34 നായിരുന്നു പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലംചെയ്തത്. കഴിഞ്ഞ അറുനൂറ് വർഷങ്ങൾക്കിടെ സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പയാണ് അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ലാണ് അദ്ദേഹം ചുമതല ഏറ്റത്. ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ച അദ്ദേഹം 2013 ഫെബ്രുവരിയില്‍ കത്തോലിക്കാ സഭയുടെ പരമോന്നത നേതൃപദവിയില്‍ നിന്ന് ആരോഗ്യ പ്രശ്നങ്ങൾ മൂലം വിരമിച്ചു.