ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യപുരി. ഭക്തർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ഇന്ന് ഉച്ചയ്‌ക്ക് 12.15ഓടെ നടക്കും. നാല് മിനിറ്റോളമാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക. സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ 75 മില്ലിമീറ്റർ നീളത്തിലുള്ള തിലകം ആയിട്ടാണ് ഈ സമയം പതിക്കുന്നത്.
റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സൂര്യന്റെ ചലനത്തെ അടിസ്ഥാനമാക്കി സമയം കണക്കാക്കിയിട്ടുള്ളതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിക്കും. അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിക്കും. അവിടെ നിന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിലുള്ള ഭഗവാന്റെ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് തിലകമായി പതിക്കും.
സൂര്യ അഭിഷേകം വിജയകരമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സിബിആർഐ ഡയറക്ടർ പ്രൊഫ. പ്രദീപ് കുമാർ രാമഞ്ചർള, പ്രൊഫ ദേവദത്ത് ഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുള്ളത്.
രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത വെയിലിനെ മറികടന്ന് ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി പ്രദേശത്ത് എല്ലായിടത്തും ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. തേദി ബസാർ മുതൽ നയാഘട്ട് വരെയുള്ള 29 സ്ഥലങ്ങളിൽ അധികൃതർ ഹെൽപ്പ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട 12 ഇടങ്ങളിലായി ഹെൽത്ത് സെന്ററുകളും തുടങ്ങിയിട്ടുണ്ട്.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഒമ്പത് സോണുകളായി തിരിച്ചിട്ടുണ്ട്. 560ഓളം സിസിടിവി ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി 11 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്‌പെക്ടർമാർ, 400 സബ് ഇൻസ്‌പെക്ടർമാർ, വനിതാ സബ് ഇൻസ്‌പെക്ടർമാർ, 1305 കോൺസ്റ്റബിൾമാർ, 270 വനിതാ കോൺസ്റ്റബിൾമാർ എന്നിവരെയാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ എസ്ഡിആർഎഫിന്റെ ഒരു ടീമിനും എടിഎസിന്റെ ഒരു ടീമിനും സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്.