മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും ഉണ്ടെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന് പറഞ്ഞ ജൂഡ് ആന്തണി ജോസഫ് അത് നടൻ ആന്റണി വർഗീസ് ആണെന്നും വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി വർഗീസ് തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങിയെന്നും സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നും ജൂഡ് ആന്തണി ജോസഫ് ആരോപിച്ചു.
വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാത്ത പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ആന്റണി വർഗീസ് സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറിയെന്ന് ജൂഡ് ആന്തണി ജോസഫ് പറയുന്നു. എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് ഏറ്റവും വലിയ പ്രശ്നം. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണെന്നും ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.