കുമളി: കമ്പം ടൗണിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മടക്കുവെടിവെക്കാൻ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം. ഉത്തരവ് ലഭിച്ചയുടൻ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ സ്വീകരിച്ചു. വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡി പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. ടൗണിലെത്തിയ ആന റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നു തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്പം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള വനപാലകരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.