Friday, May 3, 2024
spot_img

കോടതി ഉത്തരവിനെ തുടർന്ന് വിട്ടുകൊടുത്ത റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു, പത്തനംതിട്ടയിൽ വീണ്ടും ബസ് തടഞ്ഞ് പരിശോധിച്ച് എം വി ഡി, യാത്ര തടസപ്പെടുത്താൻ ശ്രമമെന്ന് ഉടമ

പത്തനംതിട്ട: റോബിൻ ടൂറിസ്റ്റ് ബസ് സർവ്വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം ബസ് സർവ്വീസ് തുടർന്നു. സർവ്വീസ് തടസപ്പെടുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് ആരോപിച്ചു. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ്‌ പിടിച്ചെടുത്ത റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്. പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപ പിഴയായി അടച്ചു. ചൊവ്വാഴ്ച പുലർച്ചെ ബസ് പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു. കഴിഞ്ഞമാസം കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി ബസ് പിടിച്ചെടുത്തത്. അതിനു മുമ്പുള്ള ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് എംവിഡി അന്ന് പിഴ ചുമത്തിയത്. പെർമിറ്റ് ലംഘിച്ചതിനായിരുന്നു കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്

Related Articles

Latest Articles