തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തിൻെറ വെളിച്ചത്തിലാണ് സർക്കാർ ഉത്തരവ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സർക്കാർ നിർദേശമുണ്ട്. പൊട്ടിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍. ഇത്തരത്തിലുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ കുറവാണ്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതല്‍ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാന്‍ പാടുള്ളൂ. എന്നാല്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെ പടക്കം പൊട്ടിക്കാം.
പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പ്രത്യേകം എടുത്ത് പറയുന്നു.
അതെസമയം വായു ഗുണനിലവാരം മോശമായ നഗരങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.