Friday, May 3, 2024
spot_img

തടവിലായിരുന്ന മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ! ഭാരതം അപ്പീൽ നൽകി ; സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

ദില്ലി :ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിച്ച സംഭവത്തിൽ ഖത്തർ കോടതിയുടെ വിധിയിൽ ഭാരതം അപ്പീൽ നൽകി . വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി .

എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അവരുടെ കുടുംബത്തെ കണ്ടു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽനിന്ന് രാത്രിയിൽ പിടികൂടിയത്. അന്ന് മുതൽ ഇവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ് ഖത്തർ. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയായ ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം വിവിധ ചുമതലകൾ നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഈ എട്ടുപേരും.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇവർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തള്ളി. ജൂണിൽ രണ്ടാമത്തെ വിചാരണയും ആരംഭിച്ചു. കോണ്‍സുലാർ സേവനം അനുവദിച്ചതിനുപിന്നാലെ ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഇവരെ സന്ദർശിച്ചിരുന്നു. ഒക്ടോബർ മൂന്നിന് ഏഴാം വാദംകേൾക്കലും നടന്നു. 26ന് എട്ടുപേർക്കും വധശിക്ഷ വിധിച്ചു. അതിനിടെ മുൻ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ മൂന്നുതവണ ജയിലിലെത്തി ഇവരെ കണ്ടിരുന്നു.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിയെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും നജ്മിക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്നാണ് ലഭിക്കുന്ന വിവരം. റഡാറിന്റെ കണ്ണിൽപ്പെടാത്ത അന്തർവാഹനി നിർമാണമെന്ന ഖത്തറിന്റെ രഹസ്യ പദ്ധതിയെക്കുറിച്ച് ഇസ്രയേലിനു ചോർത്തിക്കൊടുക്കുന്നതിന്റെ വിവരങ്ങളാണു രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചതെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി നടത്തിയ പകവീട്ടലാണെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.

റോയൽ ഒമാന്‍ എയർഫോഴ്സിന്റെ സ്ക്വാഡ്രൺ ലീഡറായിരുന്ന അജ്മയുടെ ഉടമസ്ഥതയിലുള്ള സൈനിക പരിശീലന കമ്പനിയായിരുന്നു അൽ ദഹ്റ. മലയാളികളുൾപ്പെടെ നൂറോളം പേർ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് 31ന് പ്രവർത്തനം അവസാനിപ്പിച്ചു. ഈ കമ്പനിയിൽ 75ൽ പരം ജീവനക്കാർ ഇന്ത്യക്കാരാണ്. ഇതിൽ പലരും മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ്.

Related Articles

Latest Articles