കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം നാളെ കോഴിക്കോട് ആരംഭിക്കും. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘം ഇന്ന് കോഴിക്കോടെത്തി. റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ സ്വീകരിക്കാൻ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും അവിടെ എത്തിയിരുന്നു.
നാളെ തുടങ്ങാനിരിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രധാനവേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോടെത്തും. നിലവിലെ വിജയികളായ പാലക്കാട്ടിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വർണക്കപ്പ് കോഴിക്കോട് ജില്ലാതിർത്തിയായ രാമനാട്ടുകരയിൽ വച്ച് സംഘാടകസമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ട്രോഫി കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്കുട്ടി എംഎൽഎ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്കുമാർ എന്നിവർ ഏറ്റുവാങ്ങും.