കൊച്ചി: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയെന്ന പരാതിയുമായി വന്ന യുവാവിന് ദക്ഷിണ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശം. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 60000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ഈ മാസം 30-നകം തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം.
കൊച്ചി-ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതിനെ തുടർന്ന് കാര്‍ത്തിക്കിനുണ്ടായ അസൗകര്യത്തിനുള്ള നഷ്ടപരിഹാരമാണിതെന്ന് ഉത്തരവില്‍ പറയുന്നു. ചെന്നൈയില്‍ നടന്ന കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് കൊച്ചി-ആലപ്പി എക്‌സ്പ്രസില്‍ കാര്‍ത്തിക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിനിൽ കേറാനായി എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് 13 മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ എന്നറിയുന്നത്. അതിനാല്‍ കാര്‍ത്തിക്കിന് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയും സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടാവുകയും ചെയ്തു.
ട്രെയിൻ വൈകിയത് കാരണം ദുരിതത്തിലാക്കിയത് കാര്‍ത്തിക്കിനെ പോലെ നിരവധി യാത്രക്കാരെയും നീറ്റുള്‍പ്പടെയുള്ള പരീക്ഷകളുമെഴുതാന്‍ തയ്യാറായി വന്ന വിദ്യാര്‍ത്ഥികളെയുമാണ്. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
അതേസമയം, യാത്രയുടെ ഉദ്ദേശം പരാതിക്കാരന്‍ മുന്‍കൂട്ടി അറിയിച്ചില്ലെന്നും അത് അനുസരിച്ചുള്ള മുന്‍കരുതലെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നുമായിരുന്ന റെയില്‍വെയുടെ വാദം. എന്നാല്‍ റെയില്‍വെയുടെ പ്രതിരോധത്തെ പാടെ തള്ളിയ കോടതി അറുപതിനായിരം രൂപ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.