കോഴിക്കോട് : നിപ ആശങ്കയകലുന്നു. സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇന്ന് ലഭിച്ച 27 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം.അതേസമയം വൈറസ് ബാധയെത്തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ വടകര താലൂക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍ നിന്നും ഇന്ന് ഒഴിവാക്കി. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാര്‍ഡുകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ നിപ മാനദണ്ഡങ്ങൾ പ്രകാരം എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.