ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയമാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യമാണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്. വെടിനിർത്തുക എന്നതിന് അർത്ഥം ഹമാസിനോട് ക്ഷമിക്കുക എന്നാണ്. ഭീകരവാദത്തോടും ക്രൂരതകളോടും പൊറുക്കുക എന്നാണ്. അതുകൊണ്ട് തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു. രാജ്യങ്ങൾക്കും നേതാക്കൾക്കും ഈ സമയം ഏറെ നിർണായകം ആണ്. ഭീകരതയ്ക്ക് മുൻപിൽ അടിയറവ് പറയണോ നല്ലൊരു ഭാവിയ്ക്കായി പോരാടണോയെന്ന് ഇവർക്ക് ഇപ്പോൾ തീരുമാനിക്കാം. ഒക്ടോബർ ഏഴ് മുതലാണ് പോരാട്ടം ആരംഭിച്ചത്. ഹമാസിനെതിരെ വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.