കൊച്ചി :ക്രൈം കാപ്പിറ്റൽ എന്നറിയപ്പെടുന്ന കൊച്ചിയിൽ നിരന്തരം കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും കൊച്ചിയിലെ പോലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുകയാണ്.ഇന്ധന കുടിശ്ശിക ലക്ഷങ്ങൾ കടന്നു എന്നാണ് റിപ്പോർട്ട്.മന്ത്രിമാർക്കും കോർപറേഷൻ അദ്ധ്യക്ഷൻമാർക്കും ബുളളറ്റ് പ്രൂഫ് അടക്കം ആഡംബര വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ സർക്കാർ മുടക്കുമ്പോൾ ഏത് സമയത്തും പൊതുജനങ്ങൾക്ക് ആവശ്യമായി വരുന്ന പോലീസ് വാഹനം കട്ടപ്പുറത്തയ അവസ്ഥയാണ്.എറണാകുളം കൺട്രോൾ റൂമിന്‍റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ നാട് ചുറ്റുന്നത്.
ഇതിൽ 12 എണ്ണമാണ് എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആർ ക്യാമ്പിൽ മാത്രം 5 പെട്രോളിങ് വാഹനങ്ങൾ ഒതുക്കിയിട്ടിട്ടുണ്ട്. ഒരു വാഹനത്തിന് ശരാശരി 200 ലീറ്റർ ഡീസൽ മാസം തോറും വേണമെന്നാണ് കണക്ക്. ഒരു വാഹനത്തിന് ശരാശരി ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കൺട്രോൾ റൂം വാഹനങ്ങൾക്ക് മാത്രം ശരാശരി പ്രതിമാസം 5 ലക്ഷത്തിലധികം ചെലവ് വരും. എംജി റോഡിലേതടക്കം മൂന്നു പെട്രോൾ ബങ്കുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. ഇവർക്ക് ലക്ഷങ്ങൾ കുടിശ്ശികയായതോടെയാണ് കടം വീട്ടാതെ ഇന്ധനംമില്ലെന്ന് തീർത്തു പറഞ്ഞത്.