Monday, May 6, 2024
spot_img

ചികിത്സയ്ക്കും ജീവിത ചെലവിനും വഴിയില്ല ! ദയാവധത്തിനായി സർക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ച് കരുവന്നൂരിൽ 70 ലക്ഷം നിക്ഷേപിച്ച നിക്ഷേപകൻ

തൃശൂര്‍ : ചികിത്സയ്ക്കും ജീവിത ചെലവിനും മറ്റ് വഴികളില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകന്‍ ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചു. കരുവന്നൂർ ബാങ്കിൽ എഴുപത് ലക്ഷം രൂപയോളം നിക്ഷേപമുള്ള മാപ്രാണം സ്വദേശി അമ്പത്തിമൂന്നുകാരനായ ജോഷിയാണ് മരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയത്. കരുവന്നൂര്‍ ബാങ്കില്‍ ജോഷിക്കും കുടുംബാംഗങ്ങള്‍ക്കും തൊണ്ണൂറ് ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിരുന്നു.
കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ നടത്തി. തുടർന്ന് ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക മുഴുവന്‍ വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ ബാങ്ക് നിരസിച്ചെന്ന് ജോഷി പറയുന്നു. കുറച്ചു പണം പലപ്പോഴായി കിട്ടി. ബാങ്കിന്‍റെ കണക്കില്‍ എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. അപമാനവും പരിഹാസവും സഹിച്ചു തളര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

“കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നു.. കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം.’ – ജോഷി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു.

Related Articles

Latest Articles