പത്തനംതിട്ട: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ ബിജെപി. വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളതെന്നും കേരളത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കും വേണ്ട ഒന്നും ബജറ്റിൽ ഇല്ലയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല. ടൂറിസം മേഖലയിൽ പോലും ഒരു പ്രതിക്ഷയും നൽകുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല എന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു .സാധാരക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ബജറ്റ് നൽകുന്നില്ല. റബർ താങ്ങുവില പത്ത് രൂപ മാത്രം ഉയര്‍ത്തിയത് തട്ടിപ്പാണ്. സാധാരക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കടമെടുത്തു ധൂർത്തടിക്കുകയാണ്. കിഫ്ബി തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ പ്രസംഗം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് ബാലഗോപാല്‍ പറയുന്നു. അതിനുള്ള മറുപടിയായി സുപ്രീംകോടതിയിൽ കേന്ദ്രം സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. ആഭ്യന്തര സാമ്പത്തിക ഏജൻസികളിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാൻ കഴിയുമായിരുന്നിട്ടും കൂടുതൽ പലിശയ്ക്ക് കടം എടുക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.