ദില്ലി: രാജ്യത്ത് നിന്നും മോഷണം പോകുന്ന മൊബൈൽ ഫോണുകൾ ഇന്ത്യക്ക് പുറത്തേക്ക് കടത്തുന്നതായി സൂചനകൾ. അന്വേഷണ ഏജൻസികളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കൊറിയർ ഏജൻസികൾ വഴിയും, ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഗ്രാമവാസികൾ വഴിയും ഫോണുകൾ കടത്തുന്നതായാണ് പോലീസ് കണ്ടെത്തിയത്.
മുംബൈ നഗരത്തിൽ നടത്തിയ അന്വേഷണത്തിൽ 21 പേരെ അറസ്റ്റ് ചെയ്യുകയും, മോഷണം പോയ 800 ഓളം മൊബൈലുകൾ കണ്ടെത്തുകയും ചെയ്തു. ഇതിലൊരാൾ അതിർത്തി സംസ്ഥാനമായ ത്രിപുരയിലുള്ളയാളാണ്.
മോഷണം നടത്തി ലഭിക്കുന്നവയിൽ ഉയർന്ന വില ലഭിക്കുന്ന ഫോണുകളാണ് നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തുന്നത്. വില കുറഞ്ഞ ഫോണുകൾ ഇന്ത്യയിൽ തന്നെ വിൽക്കുകയാണ് പതിവ്. ജൂൺ മാസത്തിൽ ഇത് സംബന്ധിച്ച് ലഭിച്ച സൂചനയിൽ നിന്നുമാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്. ഈ ഓപ്പറേഷനിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൊതുഗതാഗത സംവിധാനങ്ങളിൽ വച്ചും, ബൈക്കുകളിൽ എത്തി തട്ടിപ്പറിച്ചുമാണ് സംഘം ഫോണുകൾ മോഷ്ടിക്കുന്നത്.
മോഷ്ടിച്ച ഫോണുകൾ അയൽരാജ്യങ്ങളിൽ വിൽക്കുന്നതിനുള്ള നെറ്റ്‌വർക്കുകളും സജീവമായിരിക്കുകയാണ്. മോഷ്ടിച്ചതിന് ശേഷം ഫോണിന്റെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇടും. തുടർന്ന് ആവശ്യക്കാരുണ്ടെങ്കിൽ ഫോൺ പായ്ക്ക് ചെയ്ത് അയക്കും. അഷ്ഫാഖ് അഹമ്മദ് അബ്ദുൾ അസീസ് ഷെയ്ഖ് ആണ് റാക്കറ്റിലെ മുഖ്യ പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മദ്രസയിലെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നയാളാണ്.
എന്നാൽ ശരിക്കും ഇയാൾ മോഷണ ഫോണുകളുടെ റാക്കറ്റിനെ നിയന്ത്രിക്കുകയായിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഫോണുകൾ അയക്കുന്നതിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പറുകൾ മാറ്റി നേപ്പാളിലെയും ബംഗ്ലാദേശിലെയും ആളുകൾക്ക് ഹാൻഡ്‌സെറ്റുകൾ ലേലം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിനായുള്ള 43 വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇയാളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.