നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനവും ഇന്ത്യയ്ക്കനുകൂലം . രണ്ടാം ദിനം മത്സരത്തിലെ അവസാന പന്തും എറിഞ്ഞു കഴിഞ്ഞപ്പോൾ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യൻ ബൗളർമാർക്കുമുന്നിൽ കറങ്ങി വീണ പേരു കേട്ട ഓസീസ് ബാറ്റിംഗ് നിര 177 റണ്‍സിന് പുറത്തായിരുന്നു.
അര്‍ധസെഞ്ചുറികളുമായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ക്രീസിലുള്ളത്. ജഡേജ 66 റണ്‍സെടുത്തും അക്ഷര്‍ 52 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. ഇതുവരെ രണ്ടുപേരും 81റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണിട്ടും നിലയുറപ്പിച്ചു ബാറ്റ് വീശിയ രോഹിത് ശർമ്മ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ ഇന്ന് ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 118-ല്‍ നില്‍ക്കേ 23 റൺസെടുത്ത അശ്വിൻ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.