തിരുനാവായ : ഭാരതീയ വിജ്ഞാന ശാഖയിലെ സുവർണ്ണ അദ്ധ്യായമായ കേരള ഗണിത-ജ്യോതിശാസ്ത്ര പാരമ്പര്യത്തെ പുനർജ്ജീവിപ്പിച്ചുകൊണ്ട് തിരുനാവായ മഹാമാഘത്തോടനുബന്ധിച്ച് ‘നിളാ ജ്യോതിഷ സംഗമം’ സംഘടിപ്പിക്കുന്നു. മഹാമാഘത്തോടനുബന്ധിച്ച് അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 26-ന് ഉച്ചയ്ക്ക് 2.00 മണിക്ക് തിരുനാവായയിൽ വെച്ചാണ് ഈ അപൂർവ്വ സംഗമം അരങ്ങേറുന്നത്. സംപൂജ്യ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആത്മീയതയും ശാസ്ത്രീയ ചിന്തകളും സമന്വയിക്കുന്ന ഈ ചടങ്ങിൽ വിദ്വൽ സദസ്സ്, ഋഷി തർപ്പണം, സമാദരണം, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ എന്നിവ നടക്കും.
ലോക ശാസ്ത്ര ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സ്ഥാനമാണ് കേരളത്തിൻ്റെ ഗണിത ശാസ്ത്ര പാരമ്പര്യത്തിനുള്ളത്. എ.ഡി 683-ൽ തിരുനാവായയിൽ നടന്ന മഹാമാഘ ഉത്സവത്തിനിടയിലാണ് ആര്യഭടൻ്റെ സിദ്ധാന്തങ്ങളുടെ ആദ്യ പരിഷ്കരണം നടന്നതെന്ന ചരിത്രരേഖകൾ ഈ സംഗമത്തിന് ചരിത്രപരമായ വലിയ പ്രാധാന്യം നൽകുന്നു. ആധുനിക ഗണിതശാസ്ത്രത്തിലെ കാൽക്കുലസിൻ്റെയും ത്രികോണമിതിയുടെയും അടിസ്ഥാന ശിലകൾ പാകിയ സംഗമഗ്രാമ മാധവൻ, യുക്തിഭാഷയുടെ കർത്താവായ ജ്യേഷ്ഠദേവൻ, നീലകണ്ഠ സോമയാജി തുടങ്ങിയ മഹാപ്രതിഭകളുടെ സംഭാവനകൾ ചർച്ച ചെയ്യുന്ന വേദിയായി ഈ സംഗമം മാറും.
യൂറോപ്യൻ ശാസ്ത്രജ്ഞർക്കും നൂറ്റാണ്ടുകൾക്ക് മുൻപേ പൈയുടെ (π) കൃത്യമായ മൂല്യം കണ്ടെത്തുകയും ഗ്രഹണങ്ങൾ കൃത്യമായി പ്രവചിക്കുകയും ചെയ്ത ആചാര്യന്മാരുടെ സ്മരണ പുതുക്കുകയാണ് ഈ സംഗമത്തിൻ്റെ ലക്ഷ്യം. പൈയുടെ മൂല്യം കണ്ടെത്താനുള്ള മാധവ ശ്രേണിയും ഗ്രഹചലനങ്ങളെ ശാസ്ത്രീയമായി വിശദീകരിച്ച കേരളീയ രീതികളും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അവതരിപ്പിക്കപ്പെടും. ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, ശ്രേയസ്സ് എസ്. നമ്പൂതിരി, ജയകൃഷ്ണൻ എസ്. വാര്യർ, ഡോ. ഇ. എൻ. ഈശ്വരൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, സദനം ജഗദീശ പൊതുവാൾ, ഡോ. സി. രാമചന്ദ്രൻ, ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ, ഡോ. തേജസ് എസ്. നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ സംഗമം ജ്യോതിശാസ്ത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായ ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


