തിരുവനന്തപുരം: വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം ഇന്നു മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി നേരത്തെ തന്നെ കൈമാറ്റക്കരാർ ഒപ്പുവെച്ചിരുന്നു. വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്നതിന്‍റെ സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്രം നേരത്തെ അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. അതേസമയം കേന്ദ്രവും അദാനി ഗ്രൂപ്പും കൈമാറ്റക്കരാർ ഒപ്പുവെച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെയും സ്റ്റേറ്റ് സപ്പോർട്ട് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ഉറപ്പാണ് ഈ കരാര്‍.
വിമാനത്താവളം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പ് പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തി പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു.ജനുവരി 19ന് എയർപോർട്ട് അതോറിട്ടിയുമായി ഒപ്പുവച്ച കരാർ പ്രകാരം ജൂലായിൽ നടത്തിപ്പ് ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം മൂന്നുമാസം നീട്ടിക്കിട്ടുകയായിരുന്നു.