തിരുവനന്തപുരം: പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിൻ്റെ ഓർമ്മ പുതുക്കി നടന്ന പാതിര കുർബാനയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊ ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ സ്ഥാനാർത്ഥി നേരിൽ കണ്ടു. പുലർച്ചെ പാളയം സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിലെ കുർബാനയിലും പങ്കെടുത്ത സ്ഥാനാർത്ഥി വിശ്വാസികളുടെ അശീർവാദം ഏറ്റുവാങ്ങി. തുടർന്ന് നേമം സിഎസ്ഐ പള്ളിയിലെ ഞായറാഴ്ച്ച കുർബാനയിലും അദ്ദേഹം പങ്കെടുത്തു.വിശ്വാസികളുമായി നേരിട്ട് സംസാരിച്ച രാജീവ് അവർക്ക് ഈസ്റ്റർ ദിന ആശംസകളും നേർന്നു. ഈ ആഘോഷ വേളയിൽ തിരുവനന്തപുരത്തിന്റെ സമഗ്രപുരോഗതിക്കായി എല്ലാവർക്കും ഒന്നിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശേഷം ടെറുമൊ പെൻപോൾ എംപ്ലോയിസ് സംഘിൻ്റെ (ബിഎംഎസ് ) സ്നേഹ കൂട്ടായ്മയിലും പങ്കെടുത്ത അദ്ദേഹം ജീവനക്കാരുടെ സ്നേഹാദരം ഏറ്റുവാങ്ങി. ചടങ്ങിൽ സംഘടന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. ടെറുമൊ പെൻപോളിൽ നിന്ന് 34 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ടെക്നീഷ്യൻ രാധാമണിക്ക് ചടങ്ങിൽ ജീവനക്കാർ ഉപഹാരം നൽകി. എംപ്ലോയിസ് സംഘിൽ ചേർന്ന പുതിയ അംഗങ്ങളെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ജനറൽ സെകട്ടറി പി.ജി. അനിൽ, വൈസ് പ്രസിഡൻ്റ് ഉദയൻ, രാജേശ്വരി, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.