തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ (Security Employees Attack) മര്‍ദ്ദിച്ചതായി പരാതി. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദ്ദിക്കുകയായിരുവെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രിയിലെ പഴയ മോര്‍ച്ചറിക്ക് സമീപമുള്ള ഗേറ്റിലൂടെ യുവാവ് അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ഉന്തും തള്ളും വാക്കു തര്‍ക്കവുമുണ്ടായി. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. യുവാവിനെ അകത്തുകയറ്റി ഗേറ്റ് അടച്ച് മര്‍ദ്ദനം തുടര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. നേരത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.
അതേസമയം പാര്‍ക്കിങ് നിയന്ത്രണം സംബന്ധിച്ചായിരുന്നു പരാതി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിക്കാണ്. അവര്‍ നിയമിക്കുന്ന ജോലിക്കാരാണ് സെക്യൂരിറ്റി സ്റ്റാഫ് ആയി എത്തുന്നത്. ഇവരെ നിയന്ത്രിക്കാനോ ഇവർ ശരിയായാണോ ആശുപത്രിയിൽ എത്തുന്നവരോട് പെരുമാറുന്നതെന്നോ ആരും ശ്രദ്ധിക്കാറില്ല എന്നാണ് പരാതിക്കാർ പറയുന്നത്.