ദില്ലി:പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴിയെടുത്ത് പോലീസ്. ബന്ധം പിരിഞ്ഞ് അവൾ എന്നെ അവഗണിച്ചുവെന്നും കൊലപ്പെടുത്തിയതിൽ ഒരു പശ്ചാത്താപവും ഇല്ലെന്നും പരത്തി സാഹിൽ പോലീസിനോട് പറഞ്ഞു.ഞായറാഴ്ച വൈകീട്ടാണ് ദില്ലിയെ നടുക്കിയ അരുംകൊല നടന്നത്. ഡല്‍ഹി രോഹിണിയിലെ വഴിയില്‍ വെച്ച് സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ സാക്ഷി ദീക്ഷിത് എന്ന പെണ്‍കുട്ടിയെയാണ് സാഹില്‍ കുത്തിക്കൊലപ്പെടുത്തിയത്. 22 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. നിലത്തു വീണ പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി.
ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. എസി റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു പ്രതി സാഹില്‍. പെണ്‍കുട്ടിയുമായി പ്രതി മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും, ബന്ധം അവസാനിപ്പിക്കാമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബന്ധം പിരിയാമെന്ന പെണ്‍കുട്ടിയുടെ തീരുമാനം സാഹിലിന് അംഗീകരിക്കാനായില്ല. വീണ്ടും അടുത്തെത്തിയ സാഹിലിനെ കളിത്തോക്ക് ചൂണ്ടി പെണ്‍കുട്ടി വിരട്ടിയോടിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. നിരന്തരം തന്നെ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സാഹില്‍ പൊലീസിനോട് വ്യക്തമാക്കി.