സിൽവർ ലൈൻ പദ്ധതിയോട് ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ് കേരളത്തിലെ ജനത. എന്നാൽ അപ്പോഴും ഇനി ഒരു 100 വർഷം കഴിഞ്ഞാലും നമ്മുടെ മുഖ്യനും കൂട്ടരും പറഞ്ഞോണ്ട് ഇരിക്കും, സിൽവർ ലൈൻ വരും കേട്ടോ. പക്ഷെ പ്രകൃതിക്ക് പോലും വലിയ രീതിയിൽ നാശം വരുത്തി, ഒരുപാട് ജനങ്ങളെ തെരുവിലിറക്കി, ഈ പദ്ധതി വരുന്നതിനോട് ജനങ്ങൾക്ക് പോലും ശക്തമായ എതിർപ്പാണുള്ളത്. യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടത്താതെയാണ് പദ്ധതി കൊണ്ട് വന്നിരിക്കുന്നതെന്നതടക്കമുള്ള കാര്യങ്ങളിൽ രൂക്ഷമായ വിമർശനം കേട്ടിട്ടും, യാതൊരു കൂസലുമില്ല നമ്മുടെ കാരണഭൂതന്. അതേസമയം, ഇപ്പോൾ സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്ന് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ടിൽ പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്.
4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സിൽവർ ലൈൻ വന്നാൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ദുർബല മേഖലകള്‍ക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്. 202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ധിഷ്ട പാത കടന്നുപോവുക. 535 കിലോമീറ്റർ സിൽവർ ലൈൻ പാതയുടെ അമ്പത്തിയഞ്ച് ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാല്‍ വര്‍ഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകള്‍ നശിക്കും. സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങള്‍ സിർവർ ലൈൻ മൂലം നഷ്ടപ്പെടുമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. അപൂർണമായ ഡി പി ആർ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ ന്യൂനതയെയാണ് ചൂണ്ടിക്കാട്ടുന്നത്.
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിന് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ പരിഷത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചിട്ടുണ്ട്. നിലവിൽ തന്നെ ഭൂരിഭാഗം ആളുകളും സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരാണ്. വികസനമൊക്കെ നല്ലതാണ് ആരും അതിനെ എതിർക്കുന്നില്ല. പക്ഷെ കിടപ്പാടം പോലും നഷ്ട്ടപെടുത്തിയിട്ടുള്ള വികസനത്തിന് ആരെങ്കിലും മുതിരുമോ ? പിന്നെ പകരം വീട് നൽകും പണം നൽകുമെന്ന് എന്നൊക്കെ പ്രഖ്യാപിച്ചാലും നമ്മുടെ സർക്കാരാണ്, എത്രത്തോളം അത് നടപ്പിലാക്കും എന്നുള്ളത് കേരളീയ ജനതയ്ക്ക് അറിയാം. പാവപെട്ടവർക് വീട് വച്ച് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയടക്കം ഇവിടെ വെള്ളത്തിലാണ്. കയ്യിട്ടു വാരി വാരി അതൊന്നും എത്തേണ്ടവരിലേക്ക് എത്തിയിട്ടില്ല ഇത് വരെ. ഏതായാലും അടുത്ത റിപ്പോർട്ട് ഒക്കെ പുറത്തു വന്ന സ്ഥിതിക്ക് ജനം കൂടുതൽ ഇതിനെ എതിർക്കുകയുള്ളു എന്നത് ഉറപ്പാണ്.