ദില്ലി: ഇന്ന് അംബേദ്‌കർ ജയന്തി. ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ 129-ാം ജന്മവാർഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങൾക്ക് അംബേദ്‌കർ ജയന്തി ആശംസകൾ നേർന്നു.
ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവർക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്കറുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ രാഷ്ട്രപതി ജനങ്ങളോട് അഭ്യർഥിച്ചു.
ഒരു ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്‌കർ ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരെയും ഹിന്ദു മതത്തിലെ തൊട്ടുകൂടായ്‌മക്കെതിരെയും നിരന്തരം പോരാടി. തുല്യതക്കും സമഭാവനക്കും വേണ്ടി വാദിച്ച മഹത്‌വ്യക്തിത്വമാണ് അംബേദ്‌കറുടേത്. ഭാരതരത്ന നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയെന്ന നിലയിലാണ് അംബേദ്‌കർ കൂടുതൽ ഖ്യാതി നേടിയത്. 1949 നവംബർ 26 നു ഇന്ത്യൻ ഭരണഘടന നിർമാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചു.
അതേസമയം, അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിൽ ഇന്ന് ബുദ്ധവന്ദനം ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കുമെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ടാവുമെന്ന് അംബേദ്കർ സ്മാരക സമിതി അറിയിച്ചു. ഇന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.