തിരുവനന്തപുരം : പീഡനക്കേസിൽ നിലവിൽ ജാമ്യത്തിലുള്ള പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. സംസ്ഥാനം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് എംഎൽഎ റായ്പുരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതാണ് ആരോപണത്തിനിടയാക്കിയത്. ഇതോടെ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും.
പീഡനക്കേസിൽ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചിരുന്നത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ സർക്കാരും പരാതിക്കാരിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തിയും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടു പോകുന്നതിനിടയിലും ഉപദ്രവിച്ചുവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലുള്ളത്.