ദില്ലി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട നൽകുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു.
രാവിലെ ദില്ലി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്. മക്കളായ കൃതികയും തരിണിയും കണ്ണീരോടെ അച്ഛനും അമ്മയ്ക്കും വിട നൽകി. നേരത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.
ഇപ്പോൾ മൃതദേഹം ബ്രാർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയാണ്. വിലാപയാത്രയായാണ് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹം ബ്രാർ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. ജനറൽ റാവത്തിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ നാലേമുക്കാലോടെ സംസ്കരിക്കും. 3:30 ഓടെയാണ് വിലാപയാത്ര ബ്രാർ സ്ക്വയറിൽ എത്തുക. മൂന്ന് സേന വിഭാഗങ്ങളിലേയും ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർക്കാണ് സംസ്കാര ചടങ്ങുകളുടെ ചുമതല. സൈനിക ബഹുമതികളോടെ 4:45 നാണ് സംസ്കാരം.