തിരുവനന്തപുരം: പ്രതിദിന രോഗബാധിതരുടെ എണ്ണം 7000 ത്തിന് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ നടപടി ചർച്ച ചെയ്യാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. എന്നാല്‍ വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. അങ്ങനെയെങ്കിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും ഇന്ന് സ്വീകരിക്കുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും മറ്റു സംഘടനകളും നടത്തി വന്നിരുന്ന ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതര്‍. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.