തിരുവനന്തപുരം: കെ എസ് ആർ ടി സിയും സർക്കാരും തമ്മിൽ പ്രതിഷേധം ശക്തമാകുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ തൊഴിലാളി യൂണിയന്‍. ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയന്‍ രംഗത്ത് എത്തിയിരുന്നു.
തിരുവനന്തപുരം പാപ്പനംകോടിൽ മന്ത്രി പങ്കെടുത്ത പരിപാടിക്കരികെയാണ് പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്. അഞ്ചാം തിയതി ശമ്പളം നല്‍കണമെന്ന കരാര്‍ വ്യവസ്ഥ ലംഘനത്തിനെതിരെയാണ് ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ പണിമുടക്കിയത്. എന്നാല്‍ പണിമുടക്കില്‍ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നല്‍കിയതോടെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുകയായിരുന്നു.
അതേസമയം, കെഎസ്‌ആര്‍ടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. പൊതുഗതാഗതത്തിനായി ബദല്‍ സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.