വാഷിങ്ങ്ടൺ ഡിസി: കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്കൻ കുടിയേറ്റ വിസ വിലക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിനു മുന്നോടിയായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുതിയ നയത്തെപ്പറ്റിയുള്ള സൂചനകൾ പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയുടെയോ അംഗമായ ഏതെങ്കിലും കുടിയേറ്റക്കാരനെ അമേരിക്കയിൽ അനുവദിക്കില്ലെന്നാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച യുഎസ്‌സിഐഎസ് പോളിസി അലേർട്ടിലുള്ളത്.
കമ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റ് ഏകാധിപത്യ പാർട്ടികളിലോ അംഗത്വമുള്ള ആളുകൾ അമേരിക്കൻ ഐക്യനാടുകളോടുള്ള സ്വാഭാവികവൽക്കരണ സത്യപ്രതിജ്ഞയുമായി പൊരുത്തപ്പെടുന്നില്ലെന്ന് അമേരിക്കൻ ആഭ്യന്തര ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു. പോളിസി അലേർട്ടിലുള്ളത് പുതിയ ഇമിഗ്രേഷൻ നയമല്ല, എന്നാൽ ഇമിഗ്രേഷൻ നയത്തിന്റെ അനുബന്ധ നയങ്ങൾ കർശനമായി നടപ്പിലാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) അംഗങ്ങളെയാകും പുതിയ നയം കൂടുതൽ ബാധിക്കുക. ചൈനയിൽ 90 ദശലക്ഷത്തിലധികം സിസിപി അംഗങ്ങളുണ്ടെന്നാണ് ചൈനീസ് ഭരണകൂടം പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ. സിപിഎം ഉൾപ്പെടെയുള്ള ഇന്ത്യയിലെ കമ്യുണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെയും പുതിയ നയം ബാധിക്കുമെന്നാണ് സൂചന.