Friday, December 26, 2025

സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്; ലോകത്താകമാനം മൂന്ന് ലക്ഷത്തോളം പേരാണ് മരണത്തിന് കീഴടങ്ങിയത്

ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്. 2004 ഡിസംബർ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിൽ നിന്നായി രണ്ടര ലക്ഷം ആളുകളെയാണ് സുനാമി മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്.ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ മയങ്ങി നിൽക്കവേയാണ് വടക്കൻ സുമാത്രയിൽ കടലിനടിയിലുണ്ടായ ഭൂകമ്പം ചരിത്രത്തെ മാറ്റിമറിച്ചത്. 2004 ഡിസംബർ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകൾക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളിൽ കിഴക്കൻ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകൾ ഇന്ത്യൻ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു. അമേരിക്കൻ ജിയോളജിക്കൾ സർവേയുടെ കണക്ക് പ്രകാരം ഹിരോഷിമയിൽ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകൾ പൊട്ടിയാലുണ്ടാകുന്നത്ര ഊർജമാണ് ഭൂചലനത്തെ തുടർന്ന് പുറത്തുവന്നത്. ചിലസ്ഥലങ്ങളിൽ സുനാമി തിരകൾ തീരത്തോടടുത്തപ്പോൾ 30 അടിവരെ ഉയരമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ 100 അടിവരെ ഉയരത്തിൽ പൊങ്ങിയ തിരമാലകൾ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്.കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ തീരങ്ങളിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്. ഇവിടങ്ങളിലായി 16,000 ജീവനുകളാണ് പൊലിഞ്ഞത്.

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിയ്ക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.

സുനാമി എന്ന വാക്ക്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി[1]. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം P തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നത് ഉൾക്കടലിൽ കപ്പലിൽ ഉള്ളവർക്ക് തിരിച്ചറിയാൻ സാധിക്കില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.

സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണ്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിന് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.

സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണ് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നത്. കടലിൽ ജലനിരപപ്പ് ഉയർന്നുകൊണ്ടേയിരിയ്ക്കും,അത് കരയിലേയ്ക്ക് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു.

മറ്റുതിരകളെയപേക്ഷിച്ച് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിത്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.

Related Articles

Latest Articles