ഇറാൻ- ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിൻ്റെ നാലാം വാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിന് സമീപം നടന്ന രണ്ട് ബോംബ് സ്‌ഫോടനങ്ങളിൽ മരണസംഘ്യ ഏറുന്നു. 110ഓളം പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ-സമാൻ പള്ളിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് സ്‌ഫോടനം നടന്നത്. 171 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
2020 ൽ അയൽരാജ്യമായ ഇറാഖിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിൻ്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ ബുധനാഴ്ച ശവകുടീരത്തിലേക്ക് എത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി.
റെവല്യൂഷണറി ഗാർഡ്‌സിൻ്റെ ഓവർസീസ് ഓപ്പറേഷൻസ് വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡർ എന്ന നിലയിൽ, പ്രദേശത്തുടനീളമുള്ള ഇറാനിയൻ നയത്തിൻ്റെ ശില്പിയായിരുന്നു അദ്ദേഹം. ഖുദ്‌സ് ഫോഴ്‌സിൻ്റെ രഹസ്യ ദൗത്യങ്ങളുടെ ചുമതലയും ഹമാസും ഹിസ്ബുള്ളയും ഉൾപ്പെടെയുള്ള സഖ്യകക്ഷി സർക്കാരുകൾക്കും സായുധ ഗ്രൂപ്പുകൾക്കും മാർഗനിർദേശം, ധനസഹായം, ആയുധങ്ങൾ, രഹസ്യാന്വേഷണം, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയുടെ ചുമതല അദ്ദേഹത്തിനായിരുന്നു.
2020 ലെ കൊലപാതകത്തിന് ഉത്തരവിട്ട അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സുലൈമാനിയെ “ലോകത്തിലെവിടെയും ഒന്നാം നമ്പർ തീവ്രവാദി” എന്നാണ് വിശേഷിപ്പിച്ചത്.