തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ ഷംസീറിനെ പിന്തുണച്ച് രംഗത്ത് വന്ന മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ രംഗത്ത്. മിത്ത് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലപാട് തിരുത്തി. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ആരും ഒന്നും തിരുത്തിയിട്ടില്ലെന്നും റിയാസ് സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറിയാണോ?, അതോ മന്ത്രിമുഖ്യനാകാന്‍ ശ്രമിക്കുകയാണോ എന്നും ഹസ്സൻ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തല്‍ വരുത്തിയ സ്ഥിതിക്ക് ഭക്തജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനേറ്റ മുറിവ് കണക്കിലെടുത്ത് നിയമസഭ സ്പീക്കര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും പാര്‍ട്ടി സെക്രട്ടറിയുടെ സമീപനം സ്പീക്കര്‍ സ്വീകരിച്ച് ഭക്ത ജനങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും തിരുത്തിയിട്ടില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന സ്പീക്കറെ ഒന്നുകൂടി ജനരോഷത്തിന് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നതെന്നും പദവിയുടെ ഔന്നത്യം കണക്കിലെടുത്ത് സ്പീക്കറും അതിന് തയ്യാറാകണമെന്നും പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഒരു വിവാദവും ഉണ്ടാക്കാറില്ലെന്നും അവരുടെ സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലാണ് ഇടപെടാറുള്ളതെന്നും ശബരിമല പ്രശ്‌നം പോലെയാണ് ഇതെന്നും ഹിന്ദുക്കള്‍ ഏറ്റവും ആരാധിക്കുന്ന ദൈവമാണ് ഗണപതിയെന്നും ഗണപതിക്കെതിരായ പ്രസ്താവനയിലാണ് അവര്‍ പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളുടെ വിശ്വാസത്തിന് ഹാനി തട്ടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എംവി ഗോവിന്ദന്‍ കാണിച്ച മാതൃക സ്പീക്കറും പിന്തുടരണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.