ദില്ലി: ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടുകയും ഐക്യരാഷ്രസഭയിൽ പിന്തുണ നൽകാനും അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്നും വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു.
റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുകയാണ്.1 ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തിയതായി വ്ളാദിമിർ സെലൻസ്കി പറഞ്ഞു
അതിനിടെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ഇന്ത്യയ്ക്ക് നന്ദിയിറിയിച്ച് റഷ്യ രംഗത്തെത്തി. ഇന്ത്യ യുഎന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമെന്ന് റഷ്യ അറിയിച്ചു.
അതേസമയം യുക്രൈനിൽ നിന്ന് അടിയന്തര സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന UN പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നപ്പോള്‍ 11 രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തില്‍ നിന്ന് പിന്‍മാറണമെന്നും സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം അമേരിക്കയുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്.
മാത്രമല്ല യുക്രൈനിലെ സാധാരണ പൗരന്മാരെ ആക്രമിച്ചു എന്ന വാര്‍ത്ത പൂര്‍ണമായി നിഷേധിച്ച റഷ്യ എല്ലാം പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. മോക്ഷ പ്രാപ്തിക്കായി പ്രാര്‍ഥിച്ചുകൊള്ളാന്‍ യുക്രൈൻ പ്രതിനിധി റഷ്യന്‍ അംബാസഡറോട് പറഞ്ഞു. ക്രൈമിയ അധിനിവേശത്തിനെതിരായ പ്രമേയത്തെ യുഎന്‍ പൊതുസഭയില്‍ 193 അംഗങ്ങളിൽ 100 പേരാണ് പിന്തുണച്ചത്.