ദുബായ്: അണ്ടർ 19 ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ വിജയം നേടി ഇന്ത്യ പുതുവത്സരാഘോഷത്തിനു തുടക്കം കുറിച്ചു. ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ യുവനിര കിരീടം നേടിയത്. മഴ തടസപ്പെടുത്ത കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം മത്സരം 38 ഓവറായി കുറച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 106 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റിംഗ് നിര നിഷ്പ്രഭമായി. നാല് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്‌വാള്‍ മൂന്ന് വിക്കറ്റും കൗശല്‍ താംബെ രണ്ടു വിക്കറ്റും നേടി.
56 റണ്‍സോടെ പുറത്താകാതെ നിന്ന ആങ്ക്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ അനയാസ വിജയത്തിലെത്തിച്ചത്. ഓപ്പണര്‍ ഹര്‍നൂര്‍ സിങ്ങ് 5 രണ്‍സ് എടുത്ത് പുറത്തായി. ഇന്ത്യന്‍ അണ്ടർ 19 ടീമിന്റെ എട്ടാം എഷ്യാകപ്പ് കിരീടനേട്ടമാണിത്.