ദില്ലി: ഇന്ത്യൻ സൈന്യത്തെ കാണുമ്പോൾ ഇനി ചൈനയും പാകിസ്‌ഥാനും വിരണ്ടോടും. പ്രതിരോധ രംഗത്തെ കരുത്തനെ അതിർത്തിയിലേക്ക് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. എസ്-400 (S 400 Missile) എന്ന ശക്തനായ മിസൈൽ വിക്ഷേപണിയാണ് അതിർത്തിയിൽ വിന്യസിച്ചത്. റഷ്യൻ നിർമ്മിതമായ മൾട്ടി മിസൈൽ ലോഞ്ചറിന്റെ അത്യുഗ്രവും കൃത്യതയുമാർന്ന പ്രഹരശേഷി മുന്നറിയിപ്പാകുന്നത് പാകിസ്ഥാനും ചൈനയ്‌ക്കും തന്നെയാണ്. കഴിഞ്ഞ നവംബറിലാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ യാത്രയോടനുബന്ധിച്ച് ഇന്ത്യക്ക് ആദ്യ എസ്-400 ലഭിച്ചത്. അമേരിക്ക ശക്തമായ പ്രതിരോധം നയതന്ത്രതലത്തിൽ സൃഷ്ടിച്ചെങ്കിലും ചൈനയുടെ ഭീഷണി മുൻനിർത്തി തന്നെ ഇന്ത്യ റഷ്യയിൽ നിന്നും എസ്-400 വാങ്ങും എന്ന് ഉറപ്പിച്ചിരുന്നു.
400 കിലോമീറ്റർ അകലത്തുവച്ചുതന്നെ ശത്രുമിസൈലുകളേയും വിമാനങ്ങളേയും തകർക്കാൻ ശേഷിയുളളതാണ് എസ്-400. 2018ൽ ഇന്ത്യൻ വ്യോമസേന അതിർത്തിയിൽ സജ്ജീകരിച്ച ലഡാക് ഉൾപ്പടെയുള്ള അഞ്ച് കേന്ദ്രങ്ങളിലും എസ്-400 ഈ വർഷം തന്നെ വിന്യസിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം അതിർത്തിയിലെ പാകിസ്ഥാനെ ലക്ഷ്യമാക്കിയുള്ള അഞ്ച് വ്യോമതാവളങ്ങളിൽ ഒന്നിലാണ് ആദ്യത്തെ എസ്-400 സ്ഥാപിച്ചിട്ടുള്ളത്. ലഡാക്കിൽ ചൈന എസ്-400 വിന്യസിച്ചതിന് ബദലായിട്ടാണ് അതിർത്തിയിൽ ഇന്ത്യയും മിസൈൽ സംവിധാനത്തെ ഒരുക്കിനിർത്തുന്നത്.