ഭുവനേശ്വര്‍: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം റുപാല സഞ്ചരിച്ച ബോട്ട് തടാകത്തില്‍ കുടുങ്ങി. ഒഡിഷയിലെ ചില്ലിക തടാകത്തിലൂടെ സഞ്ചരിക്കവെ ബോട്ട് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് മറ്റൊരു ബോട്ട് അയച്ച് മന്ത്രിയേയും സംഘത്തെയും കരയിലെത്തിച്ചു. ബി.ജെ.പി. വക്താവ് സമ്പിത് പത്രയും കേന്ദ്ര മന്ത്രിക്കൊപ്പമായിരുന്നു.
ഖുര്‍ദ ജില്ലയിലെ ബര്‍ക്കുലില്‍നിന്ന് പുരിയിലേക്ക് പോകുകയായിരുന്നു മന്ത്രി. തടാകത്തിൻ്റെ മദ്ധ്യഭാഗത്തെത്തിയപ്പോള്‍ ബോട്ട് വലയില്‍ കുരുങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം ബോട്ട് തടാകത്തില്‍ കുടുങ്ങി.
ബോട്ട് ഓടിച്ചിരുന്നയാള്‍ക്ക് വഴി പരിചിതമായിരുന്നില്ലെന്നും അങ്ങനെ വഴി തെറ്റിയതാണ് അപകടമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. സാഗര്‍ പരിക്രമ പരിപാടിയുടെ ഭാഗമായി ഒഡിഷയിലെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.