ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയും 47 കുടുംബങ്ങളും ബിജെപിയിൽ ചേർന്നു. പത്തനംതിട്ടയിൽ ബിജെപി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷച്ചടങ്ങിനിടെയാണ് ഫാ. ഷെെജു കുര്യനും 47 കുടുംബങ്ങളും അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി വി മുരളീധരൻ ഇവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങില്‍ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോധ്യത്തോടെ, മോദിജി എന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഫാ ഷെെജു കുര്യൻ പ്രതികരിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയാത്തത് നാട്ടിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനാവാത്തത് കൊണ്ടാണെന്ന വിമർശനം വി മുരളീധരൻ ഉന്നയിച്ചു. ഇതിലൂടെ ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുകയാണ് കോൺഗ്രസ് ചെയ്തിരിക്കുന്നതെന്നും രാഷ്ട്രീയ നേതാക്കളെ മാത്രമല്ല ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിക്കെതിരായ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വേട്ടയാടുന്നതുകൊണ്ട് അദ്ദേഹത്തെയും ബിജെപിയെയും ഇല്ലാതാക്കമെന്നാണ് ചിലരുടെ വ്യാമോഹമെന്നും ഇത്തരം പ്രചാരണം കൊണ്ട് ജനങ്ങൾ സുരേഷ് ഗോപിയെ തള്ളിപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു