പോത്തൻകോട്: തലസ്ഥാന ജില്ലയിൽ നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. എഐടിയുസി – സിഐടിയു പ്രവർത്തകരാണ് പിടികൂടിയത്. എഐടിയുസി പ്രവർത്തകനായ വിജയകുമാർ, സിഐടിയു പ്രവർത്തകരായ ജയകുമാർ അനിൽകുമാർ എന്നിവരാണ് പോലീസ് (Police) പിടിയിലായത്.
തിരുവനന്തപുരം പോത്തൻകോട് കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിഐടിയു – ഐഎൻടിയുസി (INTUC) തൊഴിലാളികളാണ് നോക്കുകൂലി നൽകാത്തതിനെ തുടർന്ന് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.
വീടിന്റെ കോൺക്രീറ്റിന് വേണ്ടി ബുധനാഴ്ച കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് കരാറുകാരനായ മണികണ്ഠനെതിരെ ആക്രമണം (Attack) ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.