പയ്യന്നൂർ: പയ്യന്നൂരിൽ സുനീഷ ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിജേഷിന്റെ പിതാവ് രവീന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക പീഡനമേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണകുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. എന്നാൽ വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേരത്തെ നേടിയിരുന്നു. ഭർത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷിന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേർത്തത്. സംഭവത്തിൽ വിജീഷിന്‍റെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 29 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷ തൂങ്ങി മരിച്ചത്. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് (Love Marriage)കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിൻറെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷ തൂങ്ങിമരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർതൃവീട്ടുകാരുടെ മർദ്ദന വിവരത്തെക്കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.