ശരവസ്തി; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ(JP Nadda). യുപിയിലെ ശരവസ്തിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുത്തലാഖ് നിയമം കൊണ്ടുവന്നതിലൂടെ രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്കാണ് സ്വാതന്ത്ര്യം ലഭിച്ചത്.
കർണാടക ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഹിജാബിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന പ്രചാരണത്തിനിടെയായിരുന്നു നദ്ദയുടെ വാക്കുകൾ.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, ഇൻഡോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രങ്ങളിൽ പോലും നിലവിലില്ലാതിരുന്ന നിയമമാണ് മുത്തലാഖ് . പക്ഷെ മതേതര രാജ്യമായ ഇവിടെ അത് കുറച്ചുനാൾ മുൻപു വരെ നിലനിന്നിരുന്നതായി നദ്ദ പറഞ്ഞു.
അതേസമയം മുസ്ലീം പ്രീണനം നടത്തുന്നവർ പോലും ഇത് അംഗീകരിച്ചിരുന്നില്ലെന്ന് നദ്ദ ചൂണ്ടിക്കാട്ടി. യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കേണ്ടെന്ന നിലപാട് മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്താനാണെന്നും അവരുടെ മതപരമായ സ്വാതന്ത്ര്യത്തെ തടയാനാണെന്നുമാണ് ഒരു വിഭാഗം പ്രചരണം നടത്തുന്നത്. തീവ്ര ഇസ്ലാമിക വിഭാഗങ്ങളും പോപ്പുലർ ഫ്രണ്ട് പോലുളള രാജ്യവിരുദ്ധസംഘടനകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.