ദില്ലി: ; നേതാജിയെ അനുസ്മരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും (Yogi Adityanath And Rajnath Singh remembers Netaji Subhas Chandra Bose). സ്വാതന്ത്യ്രസമര ചരിത്രത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ച് പരാമര്ശിച്ചുകൊണ്ടായിരുന്നു യോഗി നേതാജിയെ അനുസ്മരിച്ചത്. അതോടൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങും പരാക്രം ദിവസായ ഇന്ന് ഏവർക്കും ആശംസകൾ നേരുന്നതായി അറിയിച്ചു. ധീരതയുടെ പ്രതിരൂപമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഈ അവസരത്തിൽ നമിക്കുകയാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി അദ്ദേഹം ഏറെ ദൂരം സഞ്ചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ നമ്മെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുമെന്നും രാജ്‌നാഥ് സിംങ്ങും കുറിച്ചു. ട്വീറ്റിലൂടെയായിരുന്നു ഇരുവരുടെയും പ്രസ്താവന.
യോഗി ആദിത്യനാഥിന്റെ ട്വീറ്റിന്റെ പൂർണ്ണരൂപം:
“ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തിലെ മഹാനായ ഹീറോ.. ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവ്.. ‘എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച നേതാജി.. പരാക്രം ദിവസായി ആചരിക്കുന്ന ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമെന്നും” യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
സാധാരണ ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇത്തവണ നേതാജിയുടെ ജന്മദിനം പരിഗണിച്ച് 23 മുതൽ ആരംഭിച്ചു. വൈകിട്ട് ആറിന് ഇന്ത്യാഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നടത്തും. നേതാജിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുക.