Wednesday, April 24, 2024
spot_img

പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി; പി.ടി. ഉഷയുടെ രാജ്യസഭ എംപി സ്ഥാനത്തെ അവഹേളിച്ച എളമരം കരീമിന് ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ

പി.ടി. ഉഷയുടെ രാജ്യസഭ എംപി സ്ഥാനത്തെ അവഹേളിച്ച എളമരം കരീമിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യസഭാംഗമായി നാമനിർദേശം ചെയ്ത അത്‌ലറ്റ് പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി എന്നും വി മുരളീധരൻ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാജ്യസഭാംഗമായി നാമനിർദേശം ചെയ്ത ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി. നാമനിർദേശം സംഘപരിവാർ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടിൽ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണ്. ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടിയപ്പോഴും വിരമിച്ച ശേഷം പരിശീലകയുടെ കുപ്പായമണിഞ്ഞപ്പോഴും ശ്രീമതി ഉഷ കായികമേഖലയോട് പുലർത്തിയ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാജ്യസഭാ എംപി എന്ന നിലയിൽ കായികലോകത്തിന് പുതിയ ചിന്തകളും നിർദേശങ്ങളും പകരാൻ ഉഷയ്ക്ക് കഴിയുമെന്നത് തീർച്ചയാണ്. സഭയുടെ ഔന്നത്യമുയർത്തുന്ന സാന്നിധ്യമെന്ന് എല്ലാമലയാളികളും ഒരുപോലെ പറയുമ്പോൾ അതിൽ വിഷവായന നടത്തുന്നത് അപലപനീയം തന്നെയാണ്. “പയ്യോളി എക്സ്പ്രസ്” ഇന്ത്യൻ കായികമേഖലയ്ക്ക് നൽകിയ സംഭാവന എത്രയെന്ന് എളമരംകരീമിന് അറിയില്ലായിരിക്കാം. പക്ഷേ രാജ്യത്തിന് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമർശം പിൻവലിച്ച് എംപി മാപ്പുപറയുക തന്നെ വേണം.

Related Articles

Latest Articles