Friday, March 29, 2024
spot_img

മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമം; താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് വിലക്കുള്ളത്: ഇത്തരത്തിലെ ശാസനകൾ കേരളത്തിൽ പറയാൻ ആളുകൾക്ക് എവിടുന്നാണ് ധൈര്യം കിട്ടുന്നത്! ഫുട്ബോൾ വിഷയത്തിൽ സമസ്തക്കെതിരെ വി.മുരളീധരൻ

തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ വ്യക്തമാക്കി. താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് ഇത്തരത്തിലുള്ള വിലക്കുകൾ കേട്ടിട്ടുള്ളത്.

സമാനമായ രീതിയിലുള്ള മതശാസനകൾ കേരളത്തിൽ പറയാൻ ആളുകൾക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്ന് എന്ന് കേരള സമൂഹം ഉറക്കെ ചിന്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭാരതത്തിന്‍റെ അടിസ്ഥാനം മതനിയമങ്ങളല്ല, ജനാധിപത്യ ,മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓർമിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രിപറഞ്ഞു.

ഭക്ഷണത്തിന്‍റെ പേരില്‍ ദളിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യസാഹചര്യം കേരളത്തിൽ കണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവുകളില്‍ ദളിത്, ഹരിജന്‍ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാല്‍ മാത്രം തുല്യനീതിയാകില്ലെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. നരേന്ദ്രമോദിയെയും ബിജെപിയെയും ദളിത് വിരോധികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ വനവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയുണ്ടായത് നരേന്ദ്രമോദിയുടെ കാലത്തെന്നും മന്ത്രി പറഞ്ഞു.

ഡോ.ബി.ആര്‍ അംബേദ്കര്‍ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവും ഇല്ലാത്ത , സാമൂഹ്യ, സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയമെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണഘടനാസംരക്ഷകർ ചമയുന്നവരുടെ അവസരവാദനിലപാടുകൾ ജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കേരള സാംബവ സഭയുടെ എട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Related Articles

Latest Articles