കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന.
എന്നാൽ, സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിട്ടില്ല. എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ നിർദേശം നൽകിയിട്ടും എത്തിയില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇവരുടെ ബന്ധുക്കളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
വടകര പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളുടെ മൊഴി എടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം കേസിൽ ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പോലീസ് സർജന്‍റെ മൊഴി എടുത്താൽ മതിയെന്ന നിലപാടിലാണ് അന്വേഷണം സംഘം.